തിരുവനന്തപുരം: എസ്ഐആർ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. സ്കൂളുകളിലും കോളജുകളിലുമുള്ള വിദ്യാർഥികൾ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ ഭാഗമാണ്.
പ്രവർത്തനങ്ങളിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും വിദ്യാർഥികൾക്ക് തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാവാനുള്ള വേദിയായാണ് ഇത്തരം ക്ലബുകൾ. അതിനാൽ വിദ്യാർഥികൾക്കും എസ്ഐആർ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.
അധ്യാപകരുടെ സമ്മതത്തോട പഠനത്തിന് തടസമുണ്ടാവാത്ത രീതിയിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വിദ്യാർഥികളുടെ സേവനം ഏലത്തൂർ ഇആർഒ ആവശ്യപ്പെട്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു.
ഉടൻ താൻ നേരിട്ട് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. സ്വമേധയാ തയാറാവുന്ന വിദ്യാർഥികളുടെ സേവനം എസ്ഐആർ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താനാണ് ഇആർഒ ഉദേശിച്ചത്. മറ്റ് വാർത്തകൾ തെറ്റാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.